തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വഖഫ് വിഷയമടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന സതീശന്റെ പരാമർശം തികച്ചും തെറ്റാണ്.
അദ്ദേഹം സംഘപരിവാറിന്റെ നാവായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബിജെപിയുടെ നയമാണ്. ആ കേന്ദ്ര ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന സംസ്ഥാനമായി കേരളത്തെ യുഡിഎഫ് സർക്കാർ മാറ്റിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാർ സംഘപരിവാർ സേവയാണ് നടത്തുന്നത്. കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനെതിരെയാണ് സർക്കാർ നിലപാടെടുത്തത്. എന്നാൽ വഖഫിൽ യുഡിഎഫ് സർക്കാർ മലക്കംമറിച്ചിലാണ് നടത്തിയത്. തർക്ക വിഷയമായ നിയമഭേദഗതി നടപ്പാക്കുമെന്നാണ് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്ര ഭേദഗതിക്കെതിരെ ലീഗ് അടക്കം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയെന്ന് സതീശൻ പറയുന്നത് തെറ്റാണ്.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കാൻ തയാറാണെന്ന് എൽഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. ജനങ്ങളെ ബോധപൂർവം തെറ്റിധരിപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.